Showing posts with label story. Show all posts
Showing posts with label story. Show all posts

Tuesday, February 22, 2011

കേട്ട കഥ

 കഥ കേള്‍ക്കുന്നത്  എന്നും ഇഷ്ടമാണ് എനിക്ക് .. ഇപ്പോള്‍ കഥ പറയല്‍ ആണ് അധികവും  .. കുഞ്ഞികിളിയ്ക്ക് അമ്മകിളി പറഞ്ഞു കൊടുക്കുന്ന കുഞ്ഞി കഥകള്‍, കള്ള കഥകള്‍..
ഈയിടെ ഒരു വര്‍ത്തമാന മുറിയല്‍ വെച്ച് ഒരു സുഹൃത്ത്‌ പറഞ്ഞ ഒരു കഥ ഇവിടെ പകര്‍ത്തുന്നു.

ഇന്നും ഒരു മഴദിവസം ആണ്. തീരെ മഴ കൂടുമ്പോള്‍ ഇസ്കൂളില്‍ പോകണ്ട. അവധിയാണ്. വീടിന്റെ മുകളിലത്തെ വരാന്തയില്‍  ഉള്ള സിമന്റ്‌ കൈവരിയില്‍ ഇരുന്നു മഴ കാണാം. ഒരു   ചെരുവാണ് വീടിനു മുന്നിലെ റോഡ്‌. പെരുമഴയത്ത് വെള്ളം കുത്തനെ ഒഴുകുന്നത്‌ നോക്കി ഇരിക്കാന്‍ എനിക്കിഷ്ടമാണ്, സുഖമാണ് അത്. കുടപിടിച്ച്  നടന്നു വരുന്ന പെണ്ണ്കുട്ടികള്‍ , അവര്‍ പാവാട തുമ്പു അല്‍പ്പം ഉയര്‍ത്തി കണംകാലില്‍ മഴ വീഴ്ത്തി നടന്നു നീങ്ങുന്നു. ആടുന്ന തെങ്ങോലകള്‍ക്കിടയിലൂടെ മഴ തെന്നിതെറിക്കുന്നു. 

ഈ മഴ ഒന്ന് തോര്‍ന്നിട്ട് വേണം ഉമ്മുമ്മേടെ വീട്ടിലെക്കോടാന്‍.  ഉമ്മുമ്മയ്ക്കു ഇന്നലെ വല്യുപ്പ  ചെരുപ്പ് വാങ്ങി വന്നിട്ടുണ്ടാകുമോ. പോയി നോക്കണം. എത്ര ദിവസമായി  ഉമ്മുമ്മ  ഒരു ചെരുപ്പിനായി പറയാന്‍ തുടങ്ങിയിട്ട്. വല്യുപ്പമാരോടും ചെറിയുപ്പമാരോടും അമ്മയിമാരോടും ഒക്കെ പറയുന്നത് ഞാന്‍ എത്ര  കേട്ടിരിക്കുന്നു. ഇന്നലെയും കൂടി ഞാന്‍ കണ്ടതാ ആ തേഞ്ഞ ചെരുപ്പിന്റെ പഴകി മങ്ങിയ നീല വാറ് പൊട്ടി ഊരി പോകുന്നതും  ഉമ്മുമ്മ കുനിഞ്ഞു നിന്ന്  ഒരു കംബെടുത്തു അത് കുത്തി തിരുകി തിരികെ കേറ്റുന്നതും. അടുക്കളപടിയില്‍  നിന്നും തൊഴുത്ത് വരെ പോകുന്നതിനിടയില്‍ ഒരിക്കല്‍ എങ്കിലും ആ വാറ് ഊരും. എനിക്കും ഇത് കാരണം ഒരു വിമ്മിട്ടം. ഉമ്മുമ്മ കുനിയുമ്പോള്‍ ഞാനും നില്‍ക്കും അവിടെ. ഉമ്മുമ്മേടെ ചുളിഞ്ഞ പതുപതുത്ത ഇടവയര്‍ ഒന്ന് തൊട്ടു നോക്കും ഞാന്‍ അപ്പോള്‍. അത്ര മൃതുവലാത്ത  ഉമ്മുമ്മേടെ കാല്‍വിരലുകളും നിറം മങ്ങിയ  നഖങ്ങളും ഞാന്‍ നോക്കും.  കൂടെ ഞാന്‍ എന്റെ ചെരുപ്പിലും കണ്ണോടിക്കും.  അത് എനിക്കെന്തോ പോലെയാണ്. ഉമ്മുമ്മയ്ക്കു ഒരു പുത്തന്‍ ചെരുപ്പ് വാങ്ങിയെ പറ്റൂ. വൈകുന്നേരങ്ങളില്‍ ഉമ്മുമ്മേടെ മകന്‍, എന്റെ വല്യുപ്പാ വരുമ്പോള്‍ ഉമ്മുമ്മ എന്നത്തേയും പോലെ ആരായും, "മോനെ നീ ആ ചെരുപ്പ് വാങ്ങിയോടാ?". വല്യുപ്പാന്റെ സ്ഥിരം ഉത്തരം എനിക്ക് മനപാടമാണ്.'ഇല്ലുമ്മ സമയം കിട്ടിയി'ല്ല. ചെറിയുപ്പ ആണേല്‍ പറയും 'ഇല്ലുമ്മ ഞാന്‍ മറന്നു പോയി, ഇനി നാളെ ആകട്ടേ'. എന്നും ഒരേ ചോദ്യം.. ഒരേ ഉത്തരം.

ഞാന്‍ ഉമ്മയോട് പറഞ്ഞു നോക്കിയതാ പലവട്ടം. പക്ഷെ ഉമ്മ പറയുന്നു ഉപ്പ ഇവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇതിലൊന്നും ഇടപെടണ്ട എന്ന്. ഉമ്മയ്ക്ക് അല്ലേലും ഉമ്മുമ്മയോടു എന്തോ ഇഷ്ടകേടുണ്ട്.  ഉമ്മയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്താ ഉമ്മുംമാനെ ഉമ്മയ്ക്ക് ഇഷ്ടമില്ലാത്തത് എന്ന്. അപ്പോള്‍ ഉമ്മ പറഞ്ഞു ഇഷ്ടകേട്‌ ഉമ്മുംമയ്ക്കാനെന്നും അത് നിക്കാഹിനു ശേഷം ഉപ്പ ഉമ്മയോടൊപ്പം മാറി താമസമാക്കിയത് കൊണ്ടാണെന്നും. പിറ്റേന്ന് ഉമ്മുമ്മ കോഴിപിടി ഉരുട്ടുന്ന നേരം ഞാന്‍ ഉമ്മുംമയോടും ചോദിച്ചു ഇതേ ചോദ്യം.. എന്തേ എന്റെ ഉമ്മാനെ    പിടിക്കാത്തത്  എന്ന്. ഉമ്മുമ്മ പറഞ്ഞു. ഉണ്ണി നിന്റെ ഉമ്മാന് ഒരു കുഴപ്പമുണ്ട്, ഇവിടെ പൊരെന്റെ മേല്‍ ഒരു ഈര്‍ക്കില്‍ വീണാലും ഓള്‍ അത് അപ്പം ഗള്‍ഫിളിരിക്കണ കെട്ടിയോനെ വിളിച്ചു പറയും. ഉമ്മുമ്മ ഇടയ്ക്ക് എന്റെ തലയില്‍ ഒന്ന് തട്ടുകയും ചെയ്ട്ത് സ്നേഹത്തോടെ.പിടി കിണ്ണത്തില്‍ ഇട്ടു  തന്നു എനിക്ക്. എന്നിട്ട് കുനിഞ്ഞു വീണ്ടും ചെരുപ്പിന്റെ വാറ് കുത്തി തിരുകാന്‍.

 മഴ  പെഴുന്നു ഇപ്പോഴും. ഇന്ന് വൈകിട്ട്  ഉമ്മയുടെ വീട്ടില്‍ പോകാനുള്ള തിരക്കിലാണ് എല്ലാരും വീട്ടില്‍. അവിടെ ഒരു ന്ക്കഹ് ഉണ്ട് ആരുടെയോ. നിക്കഹിനിടാനുള്ള ഉടുപ്പൊക്കെ വാങ്ങി വെച്ചിട്ടുണ്ട് ഉമ്മ. ഇനി എനിക്കൊരു ചെരുപ്പ് വാങ്ങണം. എനിക്ക് ചെരുപ്പ് വാങ്ങാന്‍ ഉമ്മ അമ്പതു രുപ്യ തന്നു. ഞാന്‍ ഉമ്മയോട് ഒരു അമ്പതു രുപ്യ കൂടി ആവശ്യപ്പെട്ടു ഉമ്മുംമയ്ക്കും കൂടി വാങ്ങാന്‍. ഉമ്മ തരില്ല എന്ന് തീര്‍ത്തു പറഞ്ഞു. ഞാന്‍ കരയാന്‍ തുടങ്ങി നിറുത്താതെ മഴയ്ക്കൊപ്പം ഞാനും... ഉമ്മയ്ക്ക് സ്വസ്ഥത കിട്ടാനാകും.. എന്റെ കൈയ്യില്‍ നൂറു രുപ്യ വെച്ച് തന്നു.  മഴ ഒന്ന് തോര്‍ന്നപ്പോള്‍ ഞാന്‍ ഇക്കയോടൊപ്പം പട്ടണത്തിലേയ്ക്ക് പോയി ചെരുപ്പ് വാങ്ങാന്‍. നല്ല ഭംഗിയുള്ളത് നോക്കി ഒന്ന് ഞാന്‍ എനിക്ക് വാങ്ങി. ബാക്കി ഉള്ള കാശിനു കിട്ടിയ ഒന്ന് ഉമ്മുംമയ്ക്കും. ഒരു കൊടുമുടി കീഴടക്കിയ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍. ഓടി ചെന്ന് ഇത് ഉമ്മുമ്മയ്ക്കു കൊടുക്കണം. ഉമ്മുംമയ്ക്കെന്തു സന്തോഷമാകും. തിരിച്ചു വീട് എതുംബോലെയ്ക്കും കല്യാണവീട്ടില്‍ പോകാറായി.   ഉമ്മുംമെടെ അടുത്തേയ്ക്ക് ഓടാന്‍ ഉമ്മ എന്നെ വിട്ടില്ല. തിരിച്ചു വന്നിട്ട് മതി ഊരുച്ചുട്ടല്‍ എന്ന് അങ്ങ് തറപ്പിച്ചു പറഞ്ഞു.

ഒരാഴ്ചയ്ക്ക്  ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ഞാന്‍ ആ പ്ലാസ്റ്റിക്‌ ബാഗും എടുത്തു ഇറങ്ങി ഉമ്മുമ്മാന്റെ വീട്ടിലേക്കു. ഉമ്മ തടഞ്ഞു, എനിട്ട്‌ പറഞ്ഞു ഉമ്മുമ്മയ്ക്കു നല്ല സുഖമില്ല ആശുപത്രിയിലാണ് അങ്ങോട്ട്‌ പോകാണ് എല്ലാരും, നീയും വാ. കൈയ്യില്‍ ഷൂ മര്‍ത്  ഇന്റെ കവേരും പിടിച്ചു ഞാനും എത്തി ആശുപത്രിയില്‍. ഉമ്മുമ്മ കിടക്കുകയാണ്, കൈയ്യില്‍ ട്യൂബ് ഉണ്ട്. അടുത്തൊക്കെ ആളുകളും. ആളൊഴിഞ്ഞ സമയത്ത് ഞാന്‍ അടുത്ത് പോയി ഉമ്മുമ്മയെ കാണിച്ചു ഞാന്‍ കൊണ്ട് വന്ന ചെരുപ്പ്. കവറില്‍ നിന്നെടുത്തു പൊക്കി കാണിച്ചു. ഉമ്മുമ്മ ഒന്ന് ചിരിച്ചു, ചുണ്ട് കൊടിയിരിക്കുന്നു ഉമ്മുമ്മാന്റെ. ട്യൂബ് ഇല്ലാത്ത കൈ കൊണ്ട് എന്റെ കവിളിലും തലമുടിയിലും തടവി. അല്‍പ്പം കണീര്‍ ഒഴുകി വീണു ഉമ്മുമ്മയുടെ കവിളിലൂടെ. അന്ന് ഉമ്മ തിരിച്ചു വീട്ടില്‍ പോകാന്‍ നേരം ഞാന്‍ വാശി പിടിച്ചു ഞാന്‍ ഉമ്മുംമാന്റെ കൂടെ ഇന്ന് ഇവിടെ കിടക്കാം എന്ന്. അത് ഉമ്മുംമാനോടുള്ള സ്നേഹം കൊണ്ടോ ഉമ്മുംമനെ പിരിയാനുള്ള സങ്കടം കൊണ്ടോ ആയിരുന്നില്ല. സ്കൂളില്‍ പോകണ്ടല്ലോ , അത് തന്നെ കാരണം. പക്ഷെ ഉമ്മ വിട്ടില്ല.കൂട്ടി കൊണ്ട് പോയി വീട്ടിലേക്കു. പിറ്റേന്ന് വൈകുന്നേരം വീണ്ടും ഞങ്ങള്‍ എത്തി ആശുപത്രിയില്‍. മുറിയില്‍ ഉമ്മുമ്മ ഇല്ല. ആരോ പറഞ്ഞു ഉമ്മുമ്മയെ വീട്ടിലേയ്ക്ക് കൊണ്ട് പോയി എന്ന്. മയ്യത്തായി.. എന്നും. അവിടെ ആ മുറിയില്‍ ആകെ ഉണ്ടായിരുന്നത് ഉമ്മുമ്മ ഇട്ടു പഴകിയ ആ വാറ് പൊട്ടുന്ന ചെരുപ്പ് മാത്രം. അത്  ഞാന്‍  ഒരു പേപ്പറില്‍ പൊതിഞ്ഞെടുത്തു. ഞാന്‍ കൊടുത്ത പുതിയ ചെരുപ്പ് അവിടെയെങ്ങും കണ്ടില്ല. മയ്യതെടുത്തു, പിരിഞ്ഞു പോകാത്ത ചിലര്‍ വീട്ടില്‍ അവശേഷിച്ചു.
പിന്നെയുള്ള   ദിവസങ്ങളില്‍  എല്ലാവര്ക്കും വല്യ തിരക്കായിരുന്നു അവിടെ. ഉമ്മുമ്മാടെ സ്വതൊക്കെ പങ്കുവെയ്ക്കല്‍ ആണ്. പലവിധ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഒക്കെത്തിനും തീരുമാനമായി. ഉമ്മുമ്മയ്ക്കു വളരെ സ്വതുണ്ടായിരുന്നു എന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. സ്വര്‍ണവും  പണ്ടവുമായി വേറെയും. ഞാന്‍ ഉമ്മുമ്മയ്ക്കു വാങ്ങികൊടുത്ത ആ പുതിയ ചെരുപ്പ് കാലിലിട്ട് കൊണ്ട് അമ്മായി പറഞ്ഞു, ഞാന്‍ ഉമ്മയ്ക്ക് വാങ്ങിയതാ പാവത്തിന് ഇതൊന്നിടാനും  കൂടി പറ്റിയില്ല. അങ്ങനെ ആ ചെരുപ്പ് അമ്മായിക്കുള്ളതായി. ഞാന്‍ ഒന്നും മിണ്ടാതെ ഒക്കെയും കണ്ടു. എല്ലാരോടും അല്‍പ്പം അരിശവും തോന്നി എനിക്ക്.

കുറെ നാളുകള്‍ക്കു ശേഷം എന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി. അന്ന് ഞാന്‍ ഉപ്പയോട്‌ പറഞ്ഞു ഞാന്‍ ഉമ്മുമ്മയ്ക്കു ചെരുപ്പ് വാങ്ങിയതും അത് അമ്മായി സ്വന്തമാക്കിയതും. ആ പഴയ ചെരുപ്പ് ഞാന്‍ പൊതി അഴുച്ചു ഉപ്പയെ കാണിച്ചു. ഉപ്പ അത് കൈയ്യില്‍ എടുത്തു. ആ കണ്ണുകള്‍ അല്‍പ്പം നനഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു ഇപ്പോള്‍. ഉപ്പ എന്നെ ചേര്‍ത്ത് പിടിച്ചു.. എനിക്ക് കേള്‍ക്കാമായിരുന്നു ഉപ്പയുടെ ഹൃദയമിടിപ്പിന്റെ ശബ്ദം.. ഉപ്പാക്ക് അന്ന് ചന്ദനത്തിന്റെ മണമായിരുന്നു..ഞാന്‍ ഉമ്മുമ്മയുടെ ആ കാല്‍ വിരലുകളും നഖങ്ങളും ചുളിഞ്ഞ തൊലിയുള്ള പിതുപിതുത്ത ഇടവയരും അപ്പോള്‍ ഓര്‍ത്തു. കുനിഞ്ഞു ചെരുപ്പിന്റെ വാര്‍ കംബെടുത്തു കുത്തി തിരിക്കുന്ന ഉമ്മുമ്മ ...