Showing posts with label childhood. Show all posts
Showing posts with label childhood. Show all posts

Friday, March 9, 2012

കിളിവാതിലിലൂടെ

 അവനോടു സംസാരിച്ചിരുന്നാല്‍  ഒരു ഗുണമുണ്ട്..മറന്നു പോയതും, ഓര്‍മയുടെ അങ്ങേ അറ്റത്തു  പോലും ഉണ്ടെന്നു അറിയാത്തതുമായ പലതും ഓര്‍മ വരും. അങ്ങനെ തെളിഞ്ഞ  ചില ശകലങ്ങള്‍ ഇതാ ..

- പടിഞ്ഞാറേമുറ്റത്ത്‌   പേരമരചുവട്ടില്‍ കളിവീടുണ്ടാക്കിയിരുന്ന   കാര്യം എന്നേ മറന്നു പോയതാണ്. പഴയ പ്ലാസ്റ്റിക്‌ ഷീറ്റ്,  ഓല, സാരി തുടങ്ങിയവ കൊണ്ട് ഉണ്ടാക്കുന്ന നല്ല ഒന്നാംതരം വീട്.. അതിനകത്ത് കയറി അങ്ങനെ ഇരിക്കുമ്പോള്‍ ഉള്ള ആ രസം..   അടുക്കളയും കിടപ്പുമുറിയും ഒക്കെ ഉണ്ടാകും.. കുട്ടികളും അച്ഛനും അമ്മയും കളിയ്ക്കും..ഉറങ്ങി കിടക്കുന്ന  കുഞ്ഞുങ്ങളെ വിളിച്ചു ഉണര്‍ത്തല്‍   ആണ് ആദ്യ പടി.. ഇന്നും ദിവസം തുടങ്ങുന്നത് അങ്ങനെ തന്നെ..

- ഓല മെടയാന്‍ ചില പെണ്ണുങ്ങള്‍ വരും, അതും നോക്കി പടിയില്‍  ഇരുന്ന ആ എന്നെ , ഞാന്‍ വീണ്ടും കണ്ടു .. കുട്ടിയുടുപ്പും ചപ്രാ മുടിയും.. നിറയെ സ്വപ്നങ്ങളും..

- പപ്പയ്ക്കയുടെ തണ്ട് കൊണ്ട് സോപ്പ് വെള്ളത്തില്‍ മുക്കി കുമിളകള്‍ ഉണ്ടാക്കിയിരുന്നു , കുമിളകള്‍ പറത്തിക്കുക മാത്രമല്ല, terrace ന്റെ കൈവരിയില്‍ കുമിളകള്‍  ഒന്നിന് മീതെ ഒന്നായി കൂട്ടി  കൂടാരം ഉണ്ടാക്കും.. എല്ലാം കൂടി മഴവില്‍ വര്‍ണത്തില്‍ അങ്ങനെ.. പൊട്ടും  വരെ നോക്കി ഇരിക്കും.. ഇപ്പോളും കൂട്ടുന്നു സ്വപ്ന കുമിളകള്‍ ..

- പിന്നെ പട്ടം പറപ്പിക്കല്‍, ഈര്‍ക്കിലും ദിനപത്രവും കൊണ്ട് ഉണ്ടാക്കി വാലും ചിറകും ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കുന്ന പട്ടം.. അത് പറത്താന്‍ കൊണ്ട് പോകുന്നത് വയലില്‍ ആണ്.. അവിടെ ഒരു ബന്ധുവിന്റെ വീടുണ്ട്.. അവിടെ എത്തിയാല്‍ അവരുടെ ആട്ടിന്‍കുട്ടിയെ തോളില്‍ വെച്ച് ഓടും.. തിരികെ വരും വഴി ആമ്പല്‍ പൂ  പറിക്കും, തോര്‍ത്തില്‍ മീനും പിടിക്കും.. ചിലപ്പോള്‍ ഒക്കെ ചൂണ്ടയിടുന്ന ഒരു ഓര്‍മയും വന്നു.. നേരിയ തോതില്‍.. നിറയെ  കൊക്കുകള്‍ ഉണ്ടാകും വയലില്‍..


- തെക്കുകിഴക്കേ  വശത്തെ  മാവില്‍  ഊലാഞ്ഞിടും , ഓണത്തിന്.. ഉലക്കയില്‍ കട്ടിയുള്ള കയര്‍ (ആ കയറിനു ഒരു പേരുണ്ട്, ഓര്‍മ വരുന്നില്ല) കെട്ടിയുള്ള ഊഞ്ഞാല്‍. അത് പിന്നെ പൊട്ടുന്നത് വരെ അവിടെ തന്നെയുണ്ടാകും. 'തൊണ്ഡലം' വിടുക എന്ന ഒരു വാക്ക് ഈയിടെ ആണ് വീണ്ടും ഓര്‍മയില്‍ വന്നത്. ഊഞ്ഞാലില്‍ ഇരിക്കുന്ന ആളെ മറ്റൊരാള്‍ ആട്ടി വിടും, ഊഞ്ഞാല്‍ പിറകിലേയ്ക്ക് വലിച്ചു ഓടി വന്നു ഊഞ്ഞാല്‍ കൈകളില്‍ ഉയര്‍ത്തി കംബിനടിയിലൂടെ   കുനിഞ്ഞു   ഓടി .. അങ്ങനെ മാവിലകളിലൂടെ കാലുകള്‍ തട്ടി ആടാം..
പിന്നെയും ഉണ്ട് ഊഞ്ഞാല്‍ കളികള്‍, കൊച്ചങ്ങ താഴെ ഇട്ടു, ആടുന്ന  ഊഞ്ഞാലില്‍ നിന്നും  അതെടുക്കണം , കുനിഞ്ഞു...


- മണ്ണ് കൊണ്ട് വീടുണ്ടാകും, അതില്‍ ബോഗയിന്‍വില്ല  പൂക്കള്‍  കൊണ്ട് ഭംഗി  കൂട്ടും
- മതിലില്‍  പിടിച്ചിരിക്കുന്ന പായല്‍ വെല്‍വെറ്റ്
- മഷിത്തണ്ട് , അതിന്റെ തളിരിലകള്‍
-   മതിലില്‍  കല്‍ക്കരി  കൊണ്ടുള്ള  ചിത്ര രചന
- കുഴിയാനയെ പിടിച്ചു, സിമന്റ്‌ പടിയില്‍ മണല്‍ വിരിച്ചു പടം വരക്കല്‍.. കുഴിയാനയുടെ കുഴി നോക്കി ഉള്ള ആ മധ്യാഹ്നങ്ങള്‍ ..
- വാഴകുഴിയ്ക്കരികില്‍ മണ്ണിരയെ തേടിയുള്ള കമ്പും കുത്തി സത്യാഗ്രഹം..
- മണി അടിച്ചു വരുന്ന ബോംബെ മിട്ടായി കടലാസ് കോണില്‍ വാങ്ങി   .. യം യം യം..  .
- സാറ്റ് കളിയ്ക്കിടയില്‍ കോണി  മുറിയില്‍ ഒളിഞ്ഞിരുന്നു, വയ്ക്കോലിനിടയില്‍ പഴുക്കാന്‍ വെച്ച മാങ്ങ കടിച്ചു വലിച്ചു അങ്ങനെ...മ്മ്മ്മം  ..
- തട്ടുമ്പുറത്തു ധൈര്യശാലി ആയി ഒറ്റയ്ക്ക് കറങ്ങി നടക്കല്‍..  അവിടത്തെ ആ പൊടിയുടെ മണം.. ചെമ്പ് പാത്രങ്ങള്‍ ..

ഇങ്ങനെ പലതും പലതും ഓര്‍മയുടെ മാറാല നീക്കി പുറത്തു വരുന്നു.. ഓര്‍മകളുടെ ആ കിളിവാതില്‍ ഒന്ന് തുറന്നു കിട്ടിയാല്‍, പിന്നെ മറ്റൊരു ലോകം ആണ്.. മണവും, നിറങ്ങളും, രുചിയും, ഭാവവും, രൂപവും ഒക്കെ തെളിഞ്ഞു തെളിഞ്ഞങ്ങനെ വരും
അതിശയിപ്പിക്കും വിധം..


ഇനി ഇടയ്ക്കൊക്കെ കയറി explore  ചെയ്യാനൊരു ലോകം തുറന്നു കിട്ടിയ സന്തോഷത്തോടെ ത്രില്‍ ഓടെ
സ്നേഹപൂര്‍വ്വം
പിഗ്മ










.